ADS

Saturday, June 29, 2013

ലോട്ടറിയില്‍ പരിഷ്‌കരണം: 'ഭാഗ്യം' ഇരട്ടിക്കുന്നു

സംസ്ഥാനഭാഗ്യക്കുറിയില്‍ സമ്മാനങ്ങള്‍ ഇനി ഇരട്ടിയാകും. ലോട്ടറിവില്പനയില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഭാഗ്യക്കുറിവകുപ്പ് സമ്മാനങ്ങളും നറുക്കെടുപ്പും പരിഷ്‌കരിച്ചു.

അടുത്തമാസം മുതല്‍ നറുക്കെടുക്കുന്ന ഭാഗ്യക്കുറികളുടെ സമ്മാനത്തിലാണ് കാര്യമായ മാറ്റം വരുത്തിയിരിക്കുന്നത്. 50 രൂപ മുതല്‍ 5,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ ഇരട്ടിയാക്കി. നറുക്കെടുപ്പുകളുടെ എണ്ണം ഉയര്‍ത്തിയാണ് സമ്മാനവര്‍ധന. നറുക്കെടുപ്പ് പൂര്‍ണമായും ഇലക്‌ട്രോണിക് രീതിയിലേക്ക് മാറുകയാണ്. ലോട്ടറിയുടെ വില കൂട്ടാതെതന്നെയാണ് സമ്മാനങ്ങളുടെ എണ്ണം കൂട്ടുന്നത്. അച്ചടിക്കുന്ന ലോട്ടറിയുടെ എണ്ണത്തിലും മാറ്റമില്ല. ഇതോടെ സമ്മാനവിതരണത്തില്‍ വരുന്ന കോടികളുടെ അധികബാധ്യത ലോട്ടറിവകുപ്പ് വഹിക്കേണ്ടിവരും.

20 രൂപ, 40 രൂപ, 50 രൂപ ഭാഗ്യക്കുറികളുടെ സമ്മാനഘടനയിലാണ് മാറ്റം. 20 രൂപാ ഭാഗ്യക്കുറികളുടെ 50 രൂപാ സമ്മാനത്തിന്റെ നറുക്കെടുപ്പ് നേരത്തെ 50 തവണയായിരുന്നു. 22,500 പേര്‍ക്കാണ് സമ്മാനം ലഭിച്ചിരുന്നത്. ഇതിന്റെ നറുക്കെടുപ്പ് ഇനിമുതല്‍ നൂറു തവണയായിരിക്കും. ഇതനുസരിച്ച് 45,000 പേര്‍ക്ക് സമ്മാനം ലഭിക്കും. നേരത്തെ 4,500 പേര്‍ക്ക് ലഭിച്ചിരുന്ന നൂറു രൂപയുടെ സമ്മാനങ്ങള്‍ ഇനി 9000 പേര്‍ക്ക് ലഭിക്കും.

9000 പേര്‍ക്ക് ലഭിച്ചിരുന്ന 500 രൂപയുടെ സമ്മാനങ്ങള്‍ ഇനി 11,250 പേര്‍ക്ക് ലഭിക്കും. 4,500 പേര്‍ക്ക് ലഭിച്ചിരുന്ന ആയിരം രൂപയുടെ സമ്മാനങ്ങള്‍ 5,400 പേര്‍ക്ക് ലഭിക്കും. രണ്ടായിരം രൂപയുടെ സമ്മാനങ്ങള്‍ 3150ല്‍ നിന്ന് 3600 ആക്കിയും ഉയര്‍ത്തി.

40 രൂപ ഭാഗ്യക്കുറികളുടെ നൂറു രൂപാ സമ്മാനങ്ങള്‍ പതിനയ്യായിരത്തില്‍നിന്ന് മുപ്പതിനായിരമാക്കി. ഇതിന്റെ 500 രൂപയുടെ സമ്മാനങ്ങള്‍ 7,500ല്‍ നിന്നും 9,000 ആക്കി. ആയിരം രൂപയുടെ സമ്മാനങ്ങള്‍ ആറായിരത്തില്‍നിന്ന് ഒമ്പതിനായിരവും 5000 രൂപയുടെ സമ്മാനങ്ങള്‍ 5100ല്‍ നിന്നും 5400ഉം ആക്കി.

50 രൂപയുടെ ലോട്ടറിയില്‍ നൂറുരൂപ സമ്മാനങ്ങള്‍ മുപ്പതിനായിരം പേര്‍ക്കാണ് നല്‍കുക. നേരത്തെ ഇത് 15,000 പേര്‍ക്കായിരുന്നു. നൂറുരൂപയുടെ സമ്മാനങ്ങള്‍ 4500ല്‍നിന്ന് 9000 ആക്കി. 500 രൂപയുടെ സമ്മാനങ്ങള്‍ ആറായിരത്തില്‍നിന്ന് ഒമ്പതിനായിരവും. ആയിരം രൂപയുടെ സമ്മാനങ്ങള്‍ മൂവായിരത്തില്‍നിന്ന്ആറായിരവുമാക്കിയിട്ടുണ്ട്. അയ്യായിരം രൂപയുടെ സമ്മാനം 4500ല്‍നിന്ന് ആറായിരവുമാക്കി.

20 രൂപയുടെ ലോട്ടറികളില്‍ ഒന്നാംസമ്മാനങ്ങള്‍ക്കും പരിഷ്‌കരണം വരുത്തിയിട്ടുണ്ട്. അക്ഷയ ലോട്ടറിയുടെ 25 ലക്ഷം ഒന്നാംസമ്മാനത്തിനൊപ്പം 25 പവന്‍ തങ്കനാണയങ്ങളും അടുത്തമാസം മുതല്‍ നല്‍കും. 20 രൂപയുടെ മറ്റു ലോട്ടറികളുടെ ഒന്നാംസമ്മാനത്തിലും സമാനമായ പരിഷ്‌കരണമുണ്ട്.

പുതിയ സമ്മാനഘടനയില്‍ നറുക്കെടുപ്പുകളുടെ എണ്ണം ഉയരുമെന്നതിനാല്‍ കൈകൊണ്ട് നറുക്കെടുക്കുന്ന പരമ്പരാഗതരീതി ലോട്ടറിവകുപ്പ് ഉപേക്ഷിക്കുകയാണ്. ഒരേസമയം എത്രതവണ വേണമെങ്കിലും നറുക്കെടുക്കാവുന്ന ഇലക്‌ട്രോണിക് യന്ത്രത്തിലാണ് ഇനി നറുക്കെടുപ്പ്.

നേരത്തെ 20 രൂപ ലോട്ടറിയില്‍ നാലുകോടി രൂപയായിരുന്നു ഒരു നറുക്കെടുപ്പില്‍ സമ്മാനമായി നല്‍കിയിരുന്നതെങ്കില്‍ പുതിയ രീതിയനുസരിച്ച് 4.10 കോടി രൂപയാണ് നല്‍കേണ്ടത്. ഒരു ലോട്ടറിയില്‍ ഒമ്പതുലക്ഷത്തിന്റെ അധികബാധ്യത. 40 രൂപാ ലോട്ടറിയില്‍ നേരത്തേ 4.72 കോടി രൂപയായിരുന്നു സമ്മാനമായി വിതരണം ചെയ്തിരുന്നത്. പുതുക്കിയ സമ്മാനഘടനയനുസരിച്ച് 5.10 കോടി രൂപ നല്‍കണം. 38 ലക്ഷം രൂപയുടെ അധികബാധ്യത. 50 രൂപ ലോട്ടറിയില്‍ നേരത്തേ 4.97 കോടി രൂപയാണ് സമ്മാനമായി നല്‍കിയിരുന്നത്. ഇത് 5.51 കോടി രൂപയായി. ഈ ഇനത്തില്‍ 54 ലക്ഷം രൂപയുടെ അധികബാധ്യതയും വരും.

ഏജന്‍റുമാര്‍ക്ക് വില്പനയിലും വന്‍നേട്ടം ഇതിലൂടെ ഉണ്ടാകും. ഇപ്പോള്‍ത്തന്നെ ലോട്ടറി ടിക്കറ്റ് ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന പരാതി ഏജന്‍റുമാര്‍ക്കുണ്ട്. പുതിയ രീതി വരുന്നതോടെ ആവശ്യക്കാരുടെ എണ്ണം വന്‍തോതില്‍ ഉയരും. നിലവില്‍ 45 ലക്ഷം ടിക്കറ്റുകള്‍ മാത്രം അച്ചടിക്കാനുള്ള സംവിധാനമേ സര്‍ക്കാരിനുള്ളൂ. ടിക്കറ്റ് കിട്ടാതാവുന്ന അവസ്ഥ വന്നാല്‍ കരിഞ്ചന്ത, അനധികൃത ഇടപാടുകള്‍, സമാന്തരവില്പന എന്നിവ വ്യാപകമാകുമെന്ന ആക്ഷേപവും ലോട്ടറിവകുപ്പില്‍ നിന്നുതന്നെ ഉയര്‍ന്നുകഴിഞ്ഞു.

No comments:

Post a Comment