ADS

Monday, August 5, 2013

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; ഇടുക്കിയില്‍ മരിച്ചവരുടെ എണ്ണം ഏഴായി

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും മൂലം ഇടുക്കി ജില്ലയില്‍ ഏഴുപേര്‍ മരിച്ചു. രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയാണ് ഏഴ് അപകടത്തില്‍ മരിച്ചത്. ഇടുക്കി തടിയമ്പാട് ഉറുമ്പിതടത്തില്‍ ജോസിന്റെ മക്കളായ ജോസ്‌ന(16), ജോസ്‌നി(14) എന്നീ പെണ്‍കുട്ടികളും വരിക്കയില്‍ പാപ്പച്ചന്‍, ഭാര്യ തങ്കമ്മ, പെരുമാന്‍തളത്തില്‍ അന്നമ്മ(65), മലയിഞ്ചിയില്‍ ശാരദ, കുറിച്ചിലക്കോട്ട് കോട്ടയില്‍ ബാലന്‍ (60 ), താന്നിക്കണ്ടം അണക്കര ബാബു എന്നിവരാണ് മരിച്ചത്. ഇതില്‍ തങ്കമ്മ ഇന്നലെയാണ് മരിച്ചത്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളും മരിച്ചു.
രാത്രിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണായിരുന്നു സഹോദരികളായ ജോസ്‌നയുടെയും ജോസ്‌നിയുടെയും മരണം. കവലയ്ക്ക് സമീപം പ്രിയദര്‍ശനവീട്ടില്‍ വീടിന്റെ മണ്‍ ഭിത്തി ഇടിഞ്ഞു വീണാണ് പെരുമാന്‍തളത്തില്‍ അന്നമ്മ മരിച്ചത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് ഇടുക്കി വവ്വാക്കാട് പീതാംബരന്റെ ഭാര്യ ശാരദ മരിച്ചത്. ഞായറാഴ്ച്ച രാത്രി ഏറെ വൈകി കഞ്ചിത്തണ്ണിയിലുണ്ടായ ഉരുള്‍പൊട്ടലില്‍പ്പെട്ടായിരുന്നു പാപ്പച്ചന്റെയും ഭാര്യ തങ്കമ്മയുടെയും മരണം.
അതിനിടയില്‍ മഴ ശക്തിപ്പെട്ടതിനെ തുടര്‍ന്ന് നദിയില്‍ നീരൊഴുക്ക് കൂടിയ ഇടമലയാര്‍, നെയ്യാര്‍, പെരിങ്ങല്‍കുത്ത് ഡാമുകള്‍ തുറന്നുവിട്ടു.
ഇടമലയാര്‍ ഡാം തുറന്ന് വിട്ടതിനെ തുടര്‍ന്ന് മലയാറ്റൂര്‍ മുളങ്കുഴിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മലങ്കര ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണമായും തുറന്നു വിട്ടിരിക്കുന്നതിനാല്‍ തൊടുപുഴ ആറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന വകുപ്പ് അറിയിച്ചു. തെന്മല അണക്കെട്ടിന്റെ ഷട്ടര്‍ തിങ്കളാഴ്ച്ച രാവിലെ തുറന്ന് വിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ മുതല്‍ കനത്ത മഴ തുടരുന്ന ഇടുക്കിയിലെ അങ്ങനവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കൊപ്പം മറ്റൊല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി മുള്ളിരങ്ങാട് വലിയങ്ങോട് പാലത്തിന്റെ അപ്രോച്ച് റോഡ് ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. ഉപ്പുതോട്, കഞ്ചിത്തണ്ണി, തൊമ്മന്‍കുത്ത്, മുണ്ടന്‍മുടി തുടങ്ങിയ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം വ്യാപകമായി കൃഷി നാശവും സംഭവിച്ചു. തൊടുപുഴ മുണ്ടന്‍മുടിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വടുതലയില്‍ പ്രകാശന്റെ വീട് ഒലിച്ച് പോയി. ആളപായമില്ല. അടിമാലി മന്നാംകാലയിലും പഴയരിക്കണ്ടത്തുമുള്ള വീടുകളില്‍ വെള്ളം കയറി.
സംസ്ഥാനത്ത് രണ്ടു ദിവസംകൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

No comments:

Post a Comment